Sunday, August 28, 2016

അമരവാണി: സംസ്കൃതം




പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ കവി ശ്രീഹർഷൻ തൻറെ നൈഷാധ ചരിതമെന്ന മഹാകാവ്യത്തിൽ ദമയന്തീ സ്വയംവരത്തെ മനോഹരമായി വർണിക്കുന്നുണ്ട്. ദമയന്തിയെ പാണിഗ്രഹണം ചെയ്യുവാനാഗ്രഹിച്ച് ഭാരതവർഷത്തിലെ മിക്കവാറും രാജാക്കൻമാരും സ്വയംവരത്തിനു സന്നിഹിതരായിരുന്നു. അവരുടെയെല്ലാം ഭാഷകൾ വ്യത്യസ്തമായിരുന്നു  എന്നാൽ വ്യത്യസ്തങ്ങളായ മാതൃഭാഷകൾ അവർക്ക് ഒരു തടസ്സമായില്ല. അവരെല്ലാവരും പരസ്പരം സംസ്കൃതത്തിൽ ആശയവിനിമയം നടത്തിയത്രേ.

നൈഷാദചരിതത്തിൽ നിന്നും സമീപകാല ചരിത്രത്തിലേക്ക് വരുമ്പോഴും സമാനമായ സംഭവങ്ങൾ നമുക്ക് കാണാൻ സാധിയ്ക്കും, സ്വാമി വിവേകാനന്ദൻ പരിവ്രാജകനായി സഞ്ചരിയ്ക്കുന്ന സമയത്ത് കേരളത്തിലെത്തുകയും ചട്ടമ്പി സ്വാമി തിരുവടികളെ സന്ദർശിക്കുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. ചിൻമുദ്രയുടെ അർത്ഥം(ഖേചരീ മുദ്രയാണെന്നും അഭിപ്രായമുണ്ട്) സംബന്ധിച്ച് വിവേകാനന്ദ സ്വാമി ആരായുകയും ചട്ടമ്പി സ്വാമികൾ അത് വിശദീകരിക്കുകയും ചെയ്തു, ബംഗാളിയായ വിവേകാനന്ദ സ്വാമിയും മലയാളിയായ ചട്ടമ്പി സ്വാമികളും സംവദിച്ചതും സംസ്കൃതത്തിൽ ആയിരുന്നു. വ്യത്യസ്ഥങ്ങളായ മാതൃഭാഷകൾ സംസാരിക്കുമ്പോഴും ഭാരതത്തിലെ വിഭിന്ന പ്രദേശങ്ങളിലുള്ളവരെ സംസ്കൃതം കൂട്ടിയോചിപ്പിച്ചിരുന്നു.

നാനാത്വങ്ങളെ,  ഉൾക്കൊണ്ടു കൊണ്ടു തന്നെ, ഭാരതത്തെ  അതിൻറെ സാംസ്കാരിക സ്വത്വത്തിലേക്ക് ഏകീകരിപ്പിക്കുന്നതിൽ സംസ്കൃത ഭാഷയുടെ സ്ഥാനം അദ്വിതീയമാണ്.ഭാരതത്തിലെ ഒട്ടുമിക്ക പ്രാദേശിക ഭാഷകളും സംസ്കൃതവുമായി അഭേദ്യബന്ധം പുലർത്തുന്നവയാണ്. സംസംകൃത വാക്കുകൾ ഉൾപ്പെടാത്ത പ്രാദേശികഭാഷകൾ ഭാരതത്തിൽ വിരളമാണ്. അത്രമേൽ സംസ്കൃതം നമ്മെ സ്വാധീനിച്ചിരിക്കുന്നു. ഭാരതീയ ഭാഷകൾ മാത്രമല്ല ഇംഗ്ലീഷ് അടക്കമുള്ള പാശ്ചാത്യ ഭാഷകളും അവയുടെ പദസമ്പത്തിന് സംസ്കൃതത്തോട് കടപ്പെട്ടിരിയ്ക്കുന്നു. ഫാദർ(പിതൃ). മദർ(മാതൃ) തുടങ്ങി ഇംഗ്ലീഷ് ഭാഷയിലെ വലിയൊരു ശതമാനം പദങ്ങളും സംസ്കൃതമൂലം ഉള്ളവയാണ്. സംസ്കൃതത്തിൽ നിന്നോ, അല്ലെങ്കിൽ സംസ്കൃതത്തോടു കൂടുതൽ അടുത്തുനിൽക്കുന്ന ഒരു പൊതുപൂർവ ഭാഷയിൽ നിന്നോ ഉദ്ഭവിച്ചതാണ് പാശ്ചാത്യഭാഷകളെല്ലാം തന്നെയെന്നു ചരിത്രകാരന്മാർ വിലയിരുത്തുന്നു. പ്രാചീന ഭാരതത്തിൽ നിന്നും പലപ്പോഴായി പാശ്ചാത്യദേശങ്ങളിലേക്ക് കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന അഭിപ്രായത്തെ ഇതോട് ചേർത്ത് വായിക്കേണ്ടതാണ്.

സംസ്കരിയ്ക്കപ്പെട്ടത് എന്നാണ് 'സംസ്കൃതം' എന്ന പദത്തിന്റെ അർത്ഥം. സംസ്കൃതത്തിലെ വാക്കുകൾ സ്വയമേവ അതിൻറെ അർത്ഥത്ത സൂചകങ്ങളാണ്, ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യാസ്കൻ ഓരോ പദത്തിനും വേണ്ടിയുള്ള കൃത്യമായ നിരുക്ത(Etymology)നിയമങ്ങളെ  ക്രോഡീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിപുലമെങ്കിലും ചിട്ടയായ വ്യാകരണനിയമങ്ങൾ, ഉച്ചാരണരീതിയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ.എന്നിങ്ങനെ എല്ലാ തരത്തിലും വളരെയധികം സംസ്കരിക്കപ്പെട്ട ഒരു ഭാഷയാണ് 'സംസ്കൃതം'. പാണിനിയുടെ വ്യാകരണ നിയമങ്ങളെപ്പോലെ കൃത്യവും, വ്യക്തവുമായ വ്യാകരണ നിയമങ്ങൾ മറ്റേതെങ്കിലും ഭാഷയ്ക്ക് കാണുമോ എന്ന് സംശയമാണ്..

സൃഷ്ടിപരമായ രചനകളുടെ പരിപ്രേക്ഷ്യത്തിൽ ചിന്തിക്കുമ്പോഴും സംസ്കൃതം ഒരു പ്രൗഢഭാഷയാണ്. പുരാതനമായ ഋഗ്വേദസംഹിത മുതൽ ആദികാവ്യമായ രാമായണം വരെ എഴുതപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. തത്വചിന്ത വിഷയമാകുന്ന ഉപനിഷത്തുകൾ, ശരീരശാസ്ത്രവും, വൈദ്യശാസ്ത്രവും വിഷയമാകുന്ന ചരകസംഹിത മുതലായ ആയുർവേദ ഗ്രന്ഥങ്ങൾ, നൃത്തവും മറ്റു രംഗകലകളും കൈകാര്യം ചെയ്യുന്ന ഭാരതമുനിയുടെ നാട്യശാസ്ത്രം, തുടങ്ങി ജീവിതത്തിലെ സമസ്‌തമേഖലകളെക്കുറിച്ചും പ്രാചീനമായ ഗ്രന്ഥങ്ങൾ സംസ്കൃത ഭാഷയിൽ രചിയ്ക്കപ്പെട്ടിട്ടുണ്ട്.  മഹാഭാരതവും-രാമായണവുമെന്ന ബൃഹത്തും മഹത്തുമായ രണ്ടു ഇതിഹാസങ്ങൾ, ഭാസൻ, ശുദ്രകൻ, കാളിദാസൻ മുതലായവരുടെ നാടകങ്ങൾ, ശ്രീഹർഷന്റെയും, ഭാരവിയുടെയും കാവ്യങ്ങൾ, പഞ്ചതന്ത്രവും, ഹിതോപദേശവും അടക്കമുള്ള കഥാശേഖരങ്ങൾ  സാഹിത്യത്തിൻറെ സകലമേഖലകളിലും ആയിരത്താണ്ടുകൾ മുൻപേ തന്നേ  സംസ്കൃതം മുദ്രപതിപ്പിച്ച് കഴിഞ്ഞിരുന്നു.

 ഇങ്ങനെയൊക്കെയാണെങ്കിലും,ഇന്ന്  സംസ്കൃതം മൃതഭാഷയാണെന്ന് ചിലരെങ്കിലും പറഞ്ഞു കേൾക്കാറുണ്ട്.  'മൃതഭാഷ' എന്നത് പോലും സംസ്കൃത പദമാണ് എന്ന് അവർ മറന്നു പോകുന്നു. ഏതൊക്കെ മാനദണ്ഡങ്ങൾ വച്ചളന്നാലും സംസ്കൃതം ഒരു മൃതഭാഷയാണെന്നു പറയുവാൻ ഒരു കാരണവശാലും സാധിക്കുകയില്ല. കാനേഷുമാരി കണക്കുകൾ പ്രകാരം മാതൃഭാഷയായി സംസ്കൃതം സാംസാരിക്കുന്നവരുടെ എണ്ണം ൧൯൭൧ൽ 2,212 ആയിരുന്നവെങ്കിൽ 2011ൽ അത് 14,135 ആയി. സംസ്കൃതം സംസാരിക്കാൻ അറിയാവുന്നവരുടെ എണ്ണം അതിലും എത്രയോ ഇരട്ടിയായിരിക്കും.൧൯൪൭നു  ശേഷം മാത്രം കുറഞ്ഞത് ൩൦൦൦ സംസ്കൃത ഗ്രന്ഥങ്ങൾ എഴുതുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ൧൫ സംസ്കൃത സർവ്വകലാശാലകളും നിരവധി സംസ്കൃത കോളേജുകളും  പ്രവർത്തിക്കുന്നു. നിരവധി വിദേശസർവ്വകലാശാലകളിൽ സംസ്കൃതം പഠനവിഷയമാണ് ജർമ്മനിയിൽ മാത്രം ൧൪ സർവകലാശാലകളാണ് സംസ്കൃതം പഠിപ്പിക്കുന്നത്.  75ൽ അധികം ദിനപത്രങ്ങളും, വാരികകളും, മാസികകളും സംസ്കൃതത്തിൽ പ്രസിദ്ധീകരിച്ചു വരുന്നു. ശങ്കരാചാര്യസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കിയും, ഭഗവദ്ഗീതയെ ആധാരമാക്കിയും സംസ്കൃതത്തിൽ ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. പ്രമുഖ ചലച്ചിത്ര നടൻ മോഹൻലാൽ അഭിനയിച്ച 'കർണഭാരം' ഉൾപ്പടെ നിരവധി നാടകങ്ങൾ ഇന്നും സംസ്കൃതത്തിൽ ഉണ്ടാവുന്നു. എം. എസ് സുബ്ബലക്ഷ്മിയുടെ മനോഹരശബ്ദത്തിൽ വെങ്കടേശ്വര സുപ്രഭാതമായി നമ്മെ വിളിച്ചുണർത്തുന്ന സംസ്കൃതം, രാത്രിയിൽ യേശുദാസിന്റെ ശബ്ദഗാംഭീര്യത്തിൽ ഹരിവരാസനമായി തഴുകിയുറക്കുന്നു.

അങ്ങനെ എല്ലാ അർതഥത്തിലും സംസ്കൃതം സജീവഭാഷ തന്നെയാണ്. ആർഷസംസ്കൃതിയുടെ അമൂല്യങ്ങളായ രത്നങ്ങളെയും വഹിച്ചുകൊണ്ട് സംസ്കൃത ഭാഗീരഥി അവളുടെ പ്രയാണം ഇന്നും തുടർന്നുകൊണ്ടിരിയ്ക്കുന്നു.

വന്ദേ മാതരം


(മാതൃവാണി, 2016 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

No comments:

Post a Comment