Tuesday, May 6, 2014

ആൾദൈവവും ആകാശദൈവവും


ആൾദൈവം എന്ന പദം മലയാളിക്കിന്നു സുപരിചിതമാണ്. നമ്മുടെ മുഖ്യധാരാ ബൗദ്ധിക വാരികൾ ഈ പരാമർശം ഒരു പെജിലെങ്കിലും ഉൾക്കൊള്ളിക്കാതെ പുറത്തിറങ്ങാറില്ല. ആൾദൈവം, മനുഷ്യദൈവം, Godman  എന്നൊക്കെയുള്ള പദപ്രയോഗങ്ങൾക്കുപരി  അവയുടെ പിന്നിലെ മനോവികാരങ്ങളേയും മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.ആൾദൈവം എന്ന പദത്തിന്റെ അർത്ഥവ്യാപ്തി തിരയാൻ പുറപ്പെടുമ്പോൾ ആളും ദൈവവും അവതമ്മിലുള്ള ബന്ധവും ഒക്കെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ നോക്കി കാണേണ്ടി വരും.

സൃഷ്ടിയും സ്രഷ്ടാവും

ഗഹനമായ യന്ത്രങ്ങൾ പോകട്ടെ ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാവും എന്ന് പറയാൻ യുക്തിയുള്ള ആർക്കും സാധിക്കില്ല. അപ്പോൾ പിന്നെ വിശാലമായതും സങ്കീർണ്ണമായതുമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതികൾക്ക് പിന്നിലും സ്വാഭാവികമായും ഒരു ധിഷണാവിലാസം ഉണ്ടായിരിക്കും എന്ന സാമാന്യയുക്തിയാണ് പ്രപഞ്ച സ്രഷ്ടാവ് എന്ന ആശയത്തിലേക്ക് ഒരു പക്ഷെ മനുഷ്യനെ നയിച്ചിരിക്കുക. എന്നാൽ സൃഷ്ടിയെയും സ്രഷ്ടാവിനെയും അവ തമ്മിലുള്ള ബന്ധത്തെയും നിർവചിക്കുമ്പോൾ മതങ്ങൾ വ്യത്യസ്ഥവീക്ഷണങ്ങൾ പുലർത്തുന്നു. സൃഷ്ടിയ്ക്ക് മുൻപ് സ്രഷ്ടാവ് മാത്രമേ ഉണ്ടായിരുന്നുവെന്നും ഒരിക്കൽ തന്നെ മഹത്വപ്പെടുത്തുന്നതിനായി സ്രഷ്ടി നടത്തുവാൻ അദ്ദേഹം ആഗ്രഹിച്ചുവെന്നും അങ്ങനെ സകലതും ഉണ്ടായി എന്നും ചില മതങ്ങൾ പ്രസ്ഥാവിക്കുന്നു. എന്നാൽ ഈശ്വരൻ പൂർണ്ണൻ ആയതിനാൽ അങ്ങനെ തന്റെ മഹത്വം വാഴ്ത്താൻ സൃഷ്ടി നടത്തി എന്നതിനോട് യോചിക്കാൻ ഭാരതീയ തത്വചിന്തയ്ക്ക് സാധിക്കുന്നില്ല. ഒരു പക്ഷെ 'പേഗണ്‍' എന്ന് ഇന്ന് ആക്ഷേപിക്കപ്പെടുന്ന ലോകത്തിലെ പൂർവ്വ സംസ്കാരങ്ങൾ മിക്കവയും ഈ വിഷയത്തിൽ ഭാരതീയ തത്വചിന്തക്കൊപ്പമായിരുന്നു. അവിടെ സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല. ഇതാണ് കൃത്യമായും ലോകമതങ്ങളുടെ മധ്യത്തിലൂടെ നീട്ടിവരയ്ക്കപ്പെട്ടിരിക്കുന്ന രേഖ. ഒരു കൂട്ടം മതങ്ങൾ ദൈവവും അവനാൽ സൃഷ്ടിയ്ക്കപ്പെട്ട കുറെ സൃഷ്ടികളേയും മുന്നോട്ടു വയ്ക്കുമ്പോൾ മറ്റൊരു കൂട്ടർ ആദ്യ സൃഷ്ടി എന്ന സങ്കൽപ്പത്തെ തള്ളിക്കളഞ്ഞു സൃഷ്ടിയും സ്രഷ്ടാവും ആയി ഇരിക്കുന്നത് ഒരേ ഈശ്വരനാണ് എന്ന ആശയത്തെ മുൻപോട്ടു വയ്ക്കുന്നു. അവിടെ ഇടിയും, മിന്നലും, പാമ്പും, പട്ടിയും, പശുവും, ചോറും, നീരും ഒക്കെ ആരാദ്ധ്യങ്ങളാകുന്നു. അവിടെ ഈശ്വരൻ ആകാശങ്ങൾക്ക് മുകളിൽ വസിക്കുന്ന ഒരു ഏകഛത്രാധിപതി  അല്ല മറിച്ച് സർവ്വ ജീവരാശികളിലും നിറഞ്ഞു നില്ക്കുന്ന ഉണ്മയാണ്. 

ഈശ്വരനും മനുഷ്യനും
ബുദ്ധിക്കും യുക്തിക്കും അതീതനെന്നു പറയുമ്പോൾ, ഈശ്വരൻ മനുഷ്യൻറെ പരിമിതപ്രജ്ഞയാൽ ഒതുങ്ങുന്നവനല്ല എന്നാണ് അർത്ഥമാക്കുന്നത്. എല്ലാ പരിമിതികൾക്കും അതീതനായ ഈശ്വരനെ അറിയണമെങ്കിൽ തൻറെ പരിമിതികൾ ഒക്കെ മറികടക്കേണ്ടി വരും അഥവാ സ്വയം അപരിമിതേയനായി തീരേണ്ടി വരും. അവിടെ ഈശ്വരനെ അറിയുമ്പോൾ അറിയുന്നവനും, അറിവും, അറിയൽ എന്നാ പ്രക്രിയയും ഒക്കെ  ഇല്ലാതായി തീരുന്നു. അഥവാ ഈശ്വരനെ അറിഞ്ഞവൻ ഈശ്വരൻ തന്നെയായി തീരുന്നു. ഇതാണ് ഭാരതീയ തത്വചിന്ത മുന്നോട്ടു വയ്ക്കുന്ന ആശയം.

ആകാശ ദൈവം കോപിക്കുന്നു.

എന്നാൽ മനുഷ്യനെ മനുഷ്യൻ പൂജിക്കുന്നത് പാപമാണെന്ന സെമിറ്റിക് മനോഭാവം "തന്നെ അല്ലാതെ മറ്റാരെയും ആരാധികരുത്" എന്ന് കലിതുള്ളുന്ന ആകാശ ദൈവത്തോടുള്ള  അന്ധമായ ഭയത്തിൽ നിന്നും ജനിച്ചതാണ്. ബാല്യകാലത്തിൽ മത പഠനങ്ങളിലൂടെ പകര്ന്നു കിട്ടിയ വൻനഗരങ്ങളെ ചുട്ടുകരിക്കുകയും, തലമുറകളോളം പക സൂക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭയജന്യ ഭക്തി സൃഷ്ടിക്കുന്ന അങ്കലാപ്പുകൾ ചെറുതല്ല. ലോകത്തിൽ ശരി തെറ്റുകൾ ആപേക്ഷികങ്ങൾ ആണെന്ന സാമാന്യ ബോധത്തിന്റെ രാഹിത്യത്തിൽ നിന്നാണ് ആത്യന്തിക നന്മ-തിന്മകളുടെ സിദ്ധാന്തവും അതിലൂന്നിയ ---ദൈവ -ചെകുത്താൻ സംഘട്ടനങ്ങളും ഒക്കെ അവതരിപ്പിക്കപ്പെടുന്നത്. ലോകത്തിൽ എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കാൻ ഇടക്കിടക്ക് പ്രവാചകരിലൂടെ കുറിപ്പടികൾ കൊടുത്തയക്കുകയും, അതനുസരിച്ച് ജീവിക്കാത്തവരെ ക്രൂര ശിക്ഷകൾക്ക് വിധേയമാക്കുകയും ചെയ്യുന്ന ദൈവം ഈ അപക്വ മനസ്സിന്റെ സൃഷ്ടിയാണ്.

മനുഷ്യൻ ആരാധിക്കപ്പെടുന്നു.

സെമിറ്റിക് മതങ്ങൾ ഏകനായ സ്രഷ്ടാവിനെ അല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്നത് മാപ്പർഹിക്കാത്തതും നരകത്തിന്റെ എറ്റവും ഘോരമായ അധോലോകങ്ങളിൽ കത്തിയെരിയുന്ന അഗ്നിക്ക് ഇന്ധനമായി മാറേണ്ടി വരുന്നതുമായ മഹാപാപമായാണ് ഗണിക്കുന്നത്. അവിടെ ദൈവം അസഹിഷ്ണുതയും പകയും ക്രോധവും നിറഞ്ഞ വ്യക്തിയാണ്. ഭാരതീയ ദർശനങ്ങൾ മനുഷ്യനെ ഉദാത്ത ഭാവനകളിലൂടെ ഈശ്വരനോളം ഉയരാൻ പഠിപ്പിക്കുമ്പോൾ. സെമിറ്റിക് സങ്കൽപ്പങ്ങൾ അസഹിഷ്ണുതയുടെയും, പ്രതികാരദാഹത്തിന്റെയും ഒക്കെ മാനുഷിക വികാരങ്ങളിലേക്ക് ദൈവത്തെ ഇറക്കി കൊണ്ടുവരുകയായിരുന്നു. അതുകൊണ്ട് തന്നെ ഋഷി പ്രോക്തമായ മഹാവാക്യങ്ങളുടെ സ്ഥൂലാർത്ഥമെങ്കിലും ഗ്രഹിക്കാൻ സെമിറ്റിക് മനസ്സിന് കഴിയണമെന്നില്ല.

ആത്മജ്ഞാനികളായ മഹാപുരുഷന്മാരെ ആശ്രയിച്ചാരാദ്ധിക്കാൻ "തസ്‍മാദാത്മജ്ഞംഹ്യര്‍ച്ചയേദ്‍ ഭൂതികാ:" എന്ന് മുണ്ഡകത്തിലൂടെ ശ്രുതി അരുളിച്ചെയ്യുന്നു. ഈ ദർശനം പുരാണ ഇദിഹാസങ്ങൾ  സ്പഷ്ടമായ് പല ഇടങ്ങളിലായ് മനോഹരമായി വരച്ചു കാണിക്കുന്നു. ശിലയിൽ പോലും ശിവനെ ദർശിക്കാൻ പഠിപ്പിച്ച ഭാരതീയ തത്വചിന്ത ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ  ഗുരുവിൻറെ പാദങ്ങളെ സർവ ശ്രുതികളുടെയും ശിരസിൽ വിരാജിക്കുന്ന ചൂഡാമണിയായി വാഴ്ത്തിയത്തിൽ അത്ഭുതമില്ലല്ലൊ. 

ഗുരുതത്വത്തെ മനസ്സിലാക്കാൻ ശുഷ്കമായ സെമിറ്റിക് മനോഭാവത്തിനു സാധിക്കണമേന്നില്ല. 

അവജാനന്തി മാം മൂഢാ
മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ
മമ ഭൂതമഹേശ്വരം.

എന്‍റെ പരമമായ സർവേശ്വരഭാവത്തെ ഗ്രഹിക്കാൻ കഴിയാത്ത മൂഢന്മാര്‍ എന്നെ കേവലം മനുഷ്യൻ എന്ന് കണക്കാക്കുന്നു.എന്ന ഗീതാവാക്യം തന്നെയാണ് അതിനു പ്രമാണം.

Thursday, March 13, 2014

ഉദരനിമിത്ത സംന്യാസവും ചില കാട്ടിക്കൂട്ടലുകലും



സ്വാമി സന്ദീപാനന്ദ ഗിരി എന്ന വ്യക്തിയെ തേജോവധം ചെയ്യലല്ല എന്റെ ഉദ്ദേശം. എന്നാൽ അദ്ദേഹത്തിന്റെ വിവരമില്ലായ്മയെക്കുറിച്ച് പറയാതിരിക്കാൻ സമീപ കാല സംഭവങ്ങൾ അനുവദിക്കുന്നുമില്ല.

ആത്മീയതയെ ശക്തമായ് എതിർത്ത, കടുത്ത ഭൗതിക വാദത്തിന്റെ ഒരു സമീപ ഭൂതകാലം നമുക്കുണ്ടായിരുന്നു - ഒരു ക്ഷേത്രം തകർന്നാൽ അത്രയും അന്ധവിശ്വാസം തകർന്നു എന്ന് പറഞ്ഞു നടന്നിരുന്ന ഒരു കാലഘട്ടം. വീണ്ടും ആത്മീയതയിലേക്കും സംസ്കാരത്തിലേക്കും മഹാത്മാക്കളുടെ പ്രവർത്തന ഫലമായി കേരള സമൂഹം തിരിച്ചു വന്നു. ഈ തിരിച്ചു വരവ് സനാതന ധർമത്തെയും, സംസ്കാരത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്ക് തിരിച്ചടിയായി. ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ ആശ്രമങ്ങളെയും, ആചാര്യ സ്ഥാനങ്ങളേയും അപകീർത്തിപ്പെടുത്തുകയോ, നശിപ്പിക്കുകയോ ചെയ്യുക എന്നത് അവർ ലക്ഷ്യമാക്കി ഏറ്റെടുത്തു.
'ബടക്കാക്കി തനിക്കാക്കുക' എന്നത്തിന്റെ കേരളീയ പതിപ്പ് ശിവഗിരിയിൽ നാം കണ്ടു.ശിവ ഗിരിയിലെ ദൗർഭാഗ്യകരമായ സംഭവങ്ങളേക്കുറിച്ച് ഒരു പോലീസ് സുഹൃത്ത് പറഞ്ഞത് ലാത്തിച്ചാർജ്ജ് നടന്നപ്പോൾ ചില "സാമിമാർ" ഓടിയത് പടച്ചോനേ തല്ലല്ലേ എന്ന് പറഞ്ഞു കൊണ്ടായിരുന്നു എന്നാണു. കാഷായ വേഷത്തെ ഹിന്ദു വിരുദ്ധർ എപ്രകാരം ഉപയോഗിക്കുന്നു എന്നതിനുള്ള ഉത്തമോദാഹരണമായിരുന്നു ശിവഗിരി സംഭവം. സീതാപഹരണത്തിനു രാവണൻ സന്യാസ വേഷം ധരിച്ച കഥ പുരാണ പ്രസിദ്ധമാണല്ലോ.


സന്ദീപാനന്ദ ഗിരിക്ക് തന്റെ വാഗ്വിലാസം കൊണ്ട് കുറഞ്ഞ കാലത്തിനുള്ളിൽ വലിയൊരു വിഭാഗം കാഴ്ചക്കാരെ തന്റെ പ്രസംഗ വേദികളിലേക്ക് ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ജോലിയിൽ നിന്ന് വിരമിച്ചു വെറുതെ വീട്ടിലിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് സന്ദീപിന്റെ ഗീതാ ജ്ഞാന യജ്ഞങ്ങൾ വലിയൊരു സാന്ത്വനമായിരുന്നു. എന്നാൽ സമൂഹത്തിലെ മറ്റുള്ളവരെ ആകർഷിക്കുന്നതിൽ സന്ദീപ്‌ ദയനീയമായ് പരാജയപ്പെട്ടു. അത് കൊണ്ടാണ് സന്ദീപിന്റെ പരിപാടികൾ നഗരകേന്ദ്രീകൃതമായ് മാരിയതും.

സന്ദീപാനന്ദ ചട്ടുകമാവുന്നു.

ഹിന്ദുത്വം കേവലം ബുദ്ധാനന്തര "ബ്രാഹ്മണ മതത്തിന്റെ" സൃഷ്ടി മാത്രമാണെന്നും. ഹിന്ദുവിന്റെ ഇതിഹാസങ്ങൾ ചരിത്രാംശം തീണ്ടാത്ത കെട്ടുകഥകളും അവന്റെ വീരനായകൻമാർ സങ്കൽപ്പങ്ങളും മാത്രമാണെന്നും പ്രചരിപ്പിക്കുന്നത് വഴി വിവിധ ജാതികളിലും ഉപജാതികളിലും പെട്ട ഹിന്ദുക്കളെ തമ്മിൽ ഒന്നിപ്പിയ്ക്കുന്ന എല്ലാ ബിംബങ്ങളും തച്ചുടക്കുകയും ശിഥിലമാകുന്ന ഹിന്ദു സംസ്കൃതിയെ നശിപ്പിച്ച് താന്താങ്ങളുടെ വിശ്വാസ-പ്രത്യയ ശാസ്ത്രങ്ങളെ ഇവിടെ വ്യാപിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ് ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ചില ഛിദ്ര ശക്തികൾ വലിയതോതിൽ തങ്ങളുടെ പ്രവർത്തനം നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ഇത്തരം ഗൂഡ ശ്രമങ്ങളുടെ ഭാഗമാണ് സന്യാസ വേഷം ധരിച്ച ചിലരുടെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും.

മഹാഭാരതം കെട്ടുകഥ - അമൃതാനന്ദമയി ആൾദൈവം

മാഹാഭാരതം കെട്ടുകഥയാണെന്ന വാദം ഉയർത്തിക്കൊണ്ടാണ് സന്ദീപാനന്ദ ഹിന്ദു വിരുദ്ധരുടെ കയ്യടി വാങ്ങിയത്. എന്നാൽ ഇത് സംബന്ധിച്ചുള്ള വാദങ്ങളും ലേഖനങ്ങളും വഴി സന്ദീപാനന്ദയുടെ സംസ്കൃത-ശാസ്ത്ര അജ്ഞാനത്തെക്കുറിച്ച് ലോകത്തിനു മനസ്സിലാക്കാൻ സാധിച്ചു. അയോദ്ധ്യ- എന്നാൽ യോദ്ധ്യമാല്ലാത്തത് അഥവാ എതിരിടാൻ ആവാത്തത് എന്നാണു എന്നാൽ സന്ദീപാനന്ദ അതിനു കൊടുത്ത വ്യാഖ്യാനം യുദ്ധം ഇല്ലാത്ത സ്ഥലം ആണ് എന്നാണു. മാത്രമല്ല "ഇപ്പോൾ അവിടെ നടക്കുന്നത് എന്താണെന്ന് നോക്കൂ" എന്നൊരു കമന്റും കൂടി. ഇതുവഴി സന്ദീപാനന്ദ തൃപ്തിപ്പെടുത്തുന്നത് ആരെയാണെന്ന് വ്യക്തമാണ്.

അതുപോലെ ഭാഗവതത്തിലെ ഒരു ശ്ളോകം സന്ദീപ്‌ ഉദ്ധരിച്ച് മഹാഭാരതം കേട്ടുകഥയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു. ശ്ലോകം ഇതാണ്

"കഥാ ഇമാസ്‌തേ കഥിതാ മഹീയസാം
വിതായ ലോകേഷു യശഃ പരേയുഷാം
വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ!
വചോവിഭൂതീര്‍ന്ന തു പാരമാര്‍ഥ്യം"

അതിനു അർത്ഥമായി സന്ദീപാനന്ദ വിവരിച്ചത് "ഇതു കഥയാണ്. വിജ്ഞാനവൈരാഗ്യങ്ങള്‍ ലക്ഷ്യമാക്കി ഇതുപറയുന്നു." എന്നാൽ ഈ വരികൾ കുറെ രാജാക്കന്മാരുടെ കഥ ഉപദേശിച്ച ശേഷം ഭൂമിദേവി പറഞ്ഞ വാക്കുകളാണ്. ഈ കഥകൾ ഒക്കെ വിജ്ഞാന വൈരാഗ്യങ്ങൾ ഉണ്ടാവാൻ പറഞ്ഞുവന്നു എന്നല്ലാതെ ഈ കഥകൾ പാരമാർത്ഥികമായ് എടുക്കെണ്ടതല്ല എന്നർത്ഥം വരുന്ന വാക്കുകളാണ് സന്ദീപാനന്ദ വികലമായ് വ്യാഖ്യാനിച്ചത്. ഒന്നുകില്ലെങ്കിൽ പ്രാഥമിക സംസ്കൃത-പുരാണ ജ്ഞാനം പോലും സന്ദീപാനന്ദക്കില്ല അല്ലെങ്കിൽ അദ്ദേഹം അറിഞ്ഞുകൊണ്ട് ആർക്കൊക്കയോ വേണ്ടി വേണ്ടി കുഴലൂത്ത് നടത്തുകയാണ്.

ഹിന്ദു സംഘടനകൾ, ക്ഷേത്രങ്ങൾ മുതലായവയെ ഒക്കെ തള്ളിപ്പറഞ്ഞ സന്ദീപാനന്ദ പിന്നീട് വിമർശിക്കാൻ തുടങ്ങിയത് മാതാ അമൃതാനന്ദമയിയെ ആയിരുന്നു. ജമാഅത്ത ഇസ്ലാമിയുടെ മാധ്യമവും, കമ്മൂണിസ്റ്റ് പാർട്ടിയുടെ കൈരളിയും സന്ദീപാനന്ദക്ക് വേദികൾ കൊടുത്തു. കഴിഞ്ഞ ദിവസം കൈരളി ഇദ്ദേഹത്തിൻറെ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. ആ അഭിമുഖത്തിലെ പ്രധാന വിഷയം വിശ്വാസ നഷ്ടം സംഭവിച്ച അമ്മയുടെ ഭക്തർക്ക് എങ്ങനെ ആശ്വാസം നല്കാം എന്നതായിരുന്നു. ഗെയിൽ വിഷയം മലയാള മാദ്ധ്യമങ്ങളിൽ വാർത്തയായത് കോഴിക്കോട് അമ്മയുടെ ദർശനപരിപാടികൾ തുടങ്ങുന്ന ദിവസമായിരുന്നു. തുടർന്നങ്ങൊട്ട് 2 ദിവസവും അഭൂതപൂർവമായ ഭക്തജനതിരക്കാണ് അവിടെ ഉണ്ടായത്. കോഴിക്കോടിനു ശേഷം മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം പാലക്കാട്, തിരുവനന്തപുരം മുതലായ സ്ഥലങ്ങളിൽ ദർശനപരിപാടികൾ നടത്തിയതിനു ശേഷം അമ്മ വള്ളിക്കാവിൽ തിരിച്ചെത്തി. ഇവിടെയൊന്നും ഈ സംഭവങ്ങളൊന്നും ഭക്തരെ ഒട്ടും ചഞ്ചലചിത്തരാക്കിയില്ല മറിച്ച്, ഒരുവന്റെ മഹത്വം മനസ്സിലാക്കാൻ അവനെ എതിർക്കുന്നവൻറെ പശ്ചാത്തലം നോക്കിയാൽ മതി എന്ന് പറഞ്ഞത് പോലെ അമ്മയും അമ്മയുടെ പ്രസ്ഥാനത്തോടും സനാതനധർമ വിരോധികൾ വച്ചു പുലർത്തുന്ന വിരോദ്ധത്തിന്റെ തോതളക്കാനുള്ള അവസരമായി അത് മാറി. എന്നാൽ അഭിമുഖത്തിലൂടെ അമ്മയുടെ ഭക്തരിൽ വലിയൊരു വിശ്വാസ നഷ്ടം സംഭവിച്ചു എന്ന തോന്നലുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു സന്ദീപാനന്ദയും കൈരളിയും.

സമ്പ്രദായ നഷ്ടം?



സന്ദീപാനന്ദ അമൃതാനന്ദമയി മഠത്തിനെതിരെ നടത്തുന്ന എറ്റവും പ്രധാന ആരോപണം സമ്പ്രദായങ്ങളെ ഉപേക്ഷിച്ച് സമാന്തരമായ രീതികൾ സൃഷ്ടിച്ച് ഹിന്ദു മതത്തിനെ തകർക്കുന്നു എന്നാണു.
ബ്രഹ്മസ്ഥാന ക്ഷേത്രങ്ങൾ സാമ്പ്രദായിക ക്ഷേത്രങ്ങൾക്ക് ഭീഷണിയാണ് എന്നാണു സന്ദീപാനന്ദ പറയുന്നത്. സനാതനമായ മൂല്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് നവീനമായ രീതികളെ സ്വീകരിച്ചു കൊണ്ട് വികസിക്കുന്ന ഈ സംസ്കൃതിയെക്കുറിച്ചുള്ള സാമാന്യ ബോധത്തിന്റെ കുറവാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ.
മറ്റൊരാരോപണം അമ്മയുടെ ആശ്രമത്തിൽ എല്ലാ ബ്രഹ്മചാരി സന്യാസി മാരുടെ പേരിലും അമൃത എന്നാ വാക്കുണ്ട് എന്നാണ്,ബാലിശമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ സംപൂജ്യ സ്വാമി സന്ദീപാനന്ദ ഗിരിക്ക് മാത്രമേ കഴിയൂ എന്ന് ഒർമിപ്പികട്ടെ. ഗുരു സന്നിധിയിൽ സേവയും, ഉപദേശ ശ്രവണവും ഒന്നും ചെയ്യാതെ സന്യാസ ദീക്ഷ വാങ്ങി നേരെ "ലോകസംഗ്രഹത്തിന്" ഇറങ്ങിപ്പുറപ്പെട്ട സന്ദീപാനന്ദ തന്നെ സമ്പ്രദായങ്ങളേയും പറ്റി പ്രസംഗിക്കുന്നത് കാണുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്. കാഷായ വസ്ത്രത്തിന്റെ നിറവും, രൂപവും പോലും പുതിയ മോഡൽ വേണമെന്ന് ശഠിക്കുന്ന ഉദര നിമിത്ത സന്യാസത്തിട്നെ വക്താവാണ്‌ അമൃതാനന്ദമയി മഠത്തിന്റെ സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്നത് എന്ന് കാണുമ്പോൾ മഹാഭാരതത്തിലെ മാസാഹസം* എന്ന പക്ഷിയുടെ വിഖ്യാതമായ ഉദാഹരണമാണ് ഓർമ വരുന്നത്. ആർക്കാണ് സമ്പ്രദായ ലോപം സംഭവിച്ചിരിക്കുന്നത് എന്ന് ഒന്നിരുത്തി ചിന്തിച്ചാൽ മനസ്സിലാകും. മഹാഭാരതവും, ഭാഗവതവും ഒന്നും ഒരിക്കൽ പോലും പൂർണമായി വായിച്ചു നോക്കിയിട്ടില്ലെങ്കിലും ഗെയിൽ ട്രെഡ്വെല്ലിന്റെ പുസ്തകം വായിക്കാൻ സ്വാമി സമയം കണ്ടെത്തി എന്നത് സ്തുത്യർഹമാണ്. മഹാഭാരതം നടന്നിട്ടില്ല എന്ന് വാദിക്കുന്ന അങ്ങേക്ക് ഗെയിൽ ട്രെഡ്വെല്ലിന്റെ തെളിവില്ലാ കഥകൾ മുഴുവൻ നടന്നത് തന്നെ എന്ന് പറയുന്നത് എന്തായാലും പ്രതീക്ഷാവഹമാണ്.


"ഞാനും അനന്തന്റെ വംശത്തിൽ പെട്ടതാണ്" എന്നഹങ്കരിക്കുന്ന പുളവനെപ്പോലെ സ്വാമി വിവേകാനന്ദൻറെയും, ചിന്മയാനന്ദ സ്വാമികളുടെയും ഒക്കെ പേരുകൾ ഇടക്കിടക്ക് എടുത്തുദ്ധരിക്കാനും സന്ദീപാനന്ദ മറക്കുന്നില്ല. പറയുന്ന ഓരോ വാചകവും വിഡ്ഢിത്തം ആയിരിക്കണം എന്ന നിർബന്ധബുദ്ധി സന്ദീപാനന്ദക്കുണ്ടോ എന്നറിയില്ല അമൃതാനന്ദമയി മഠം ഭാരതീയ ആത്മീയതയ്ക്ക് എന്ത് സംഭാവനയാണ് നല്കിയതെന്ന ചോദ്യമാണ് പിന്നീട് സന്ദീപ്‌ ഉയർത്തുന്നത്. എടുത്തെടുത്ത് പറയാൻ മുതിരുന്നില്ല ജീവകാരുണ്യ, ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ അമൃതാനന്ദമയി മഠം ചെയ്ത സേവനങ്ങൾ നിസ്തുലങ്ങൾ ആണെന്നും മഠത്തിനെതിരെയുള്ള കുപ്രചരണങ്ങൾ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ചിന്മയാമിഷന്‍ സംസ്ഥാനാ ധിപതി സ്വാമി വിവിക്താനന്ദ, ശിവഗിരിമഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ, മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന പ്രസിഡന്റ് സ്വാമി ചിദാനന്ദപുരി എന്നിവര്‍ സംയുക്തമായ് ആവശ്യപ്പെട്ട സംഭവം തന്നെ സന്ദീപാനന്ദയുടെ ഈ സംശയം ദുരീകരിക്കുന്നതാണ്. ഇനി മേൽ പറഞ്ഞ മഠങ്ങൾ പ്രചരിപ്പിക്കുന്നതല്ല ആത്മീയത, മറിച്ച് സ്റ്റാർ ഹോട്ടലുകളിലെ താമസവും, കാശ് വാങ്ങി ആള്ക്കാരെ ടൂറു കൊണ്ടുപോകലും, കാശ് കൊടുത്തു സ്വന്തം പ്രഭാഷണം ചാനലുകളിൽ കാണിക്കലും ഒക്കെയാണ് ആത്മീയത എന്ന് സന്ദീപാനന്ദ കരുതുന്നുവെങ്കിൽ ആ ആത്മീയത അങ്ങയുടെ കയ്യിൽ തന്നെയിരിക്കട്ടെ എന്ന് വിനീതമായി ഒർമിപിക്കുന്നു.


ഹരി ഓം

Wednesday, February 19, 2014

സ്വർഗ്ഗവും നരകവും



ഗെയിൽ ട്രേഡ്വേല്ലിന്റെ വിശുദ്ധ നരകം എന്ന പുസ്തകത്തെ പലരും ഷെയർ ചെയ്ത് ആഘോഷിക്കുന്നത് കണ്ടു. മാതാ അമൃതാനന്ദമയി മഠത്തെ അപകീർത്തിപ്പെടുത്തുന്ന ഏതു വാർത്തയും അതിന്റെ വിശ്വാസ്യതയോ, സത്യാവസ്ഥയൊ നോക്കാതെ കൊണ്ടാടുന്നവർക്ക് ഇതും ഉപയോഗപ്പെടുമായിരിക്കും. 

എറ്റവും പ്രധാനമായി അമൃതാനന്ദമയി എന്ന വ്യക്തി അപ്രാപ്യമായ ഏതോ ഭൂതകാലത്തിൽ ജീവിച്ചു പോയ ഒരാളല്ല. ഇന്നും ജനങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്ന ഒരാളാണ്. അമ്മയുടെ ഭക്തർ അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ആരൊക്കെയോ പറഞ്ഞുകേട്ട കഥകൾ വച്ചല്ല. മറിച്ച് വ്യക്തിപരമായി അമ്മയുമായുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ യുക്തിയും, ബുദ്ധിയും ഒക്കെ വച്ച് മനസ്സിലാക്കി തന്നെയാണ് അവർ അമ്മയോടും, അവിടുത്തെ പ്രസ്ഥാനത്തോടും ചേർന്ന് പ്രവർത്തിക്കുന്നത്. ദിവസത്തിൽ 22 മണിക്കൂറും ജനമധ്യത്തിൽ ചിലവഴിക്കുന്ന അമ്മയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചാൽ അമ്മയെ നേരിട്ടറിയുന്നവർക്ക്  അവ കണ്ണടച്ച് വിശ്വസിക്കാൻ സാധിക്കില്ല.

മാധ്യമങ്ങളിലൂടെ മാത്രം അമ്മയെ അറിയുന്നവരാണ് ഇത്തരം ആരോപണങ്ങളിൽ അന്ധമായ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. വളരെ സുതാര്യമാണ് ആശ്രമവും അവിടുത്തെ രീതികളും. ഗെയിൽ തന്റെ ബുക്കിൽ പറഞ്ഞത് പോലെ  ആദ്യകാലങ്ങളിൽ സമർപ്പണവും ആദ്ധ്യാത്മികമായ കാഴ്ചപ്പാടും ഗെയിലിനു ഉണ്ടായിരുന്നു. എന്നാൽ ക്രമേണ അവരുടെ ചിന്തകൾ താളം തെറ്റാൻ തുടങ്ങി. ഗുരുവിന്റെ സാമീപ്യം ഉണ്ടായിരുന്നിട്ടു കൂടി ആത്മീയമായ പാതയിൽ നിന്നും അവർ വ്യതിചലിക്കാൻ തുടങ്ങി. അതിന്റെ പ്രത്യാഘാതം അവരുടെ സ്വഭാവത്തിൽ പ്രകടമായി. പരുഷമായ പെരുമാറ്റം, ക്രൂരമായ സംസാരം, തുടങ്ങി ശാരീരികവും മാനസികവുമായ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഗെയിലിന്റെ ശീലമായിരുന്നു. ഇത്തരം ക്രൂരതകൾ അനുഭവിച്ചവർ നിരവധിയാണ്. അമ്മയിൽ നിന്നും മറ്റുള്ളവരെ പരമാവധി അകറ്റാൻ അവർ ശ്രമിച്ചു ഇത് പല ഭക്തർക്കും നേരിട്ട് അനുഭവമുള്ള കാര്യമാണ്.

90 കളുടെ മധ്യത്തോടെ ആശ്രമത്തിൽ വച്ച് ഒരു അമേരിക്കൻ ഭക്തനുമായ് അവർ അടുപ്പം സ്ഥാപിച്ചു.  അവർ അയാളോട് വിവാഹാഭ്യർത്ഥന നടത്തുന്ന തലത്തിലേക്ക് കാര്യങ്ങൾ മാറി. അമ്മ ഇതൊക്കെ അറിഞ്ഞുവെങ്കിലും അവരുടെ തെറ്റുകൾ ക്ഷമിക്കുകയും തിരുത്താൻ അവസരം നല്കുകയും ചെയ്തു. പക്ഷെ അവർക്ക് തിരുത്തുവാൻ സാധിച്ചില്ല. വിവാഹം കഴിക്കാൻ ഉദ്ദേശിച്ച് 1999ഓടെ സന്യാസവും, ആശ്രമ ജീവിതവും ഗെയിൽ ഉപേക്ഷിച്ചു.
ആശ്രമം വിട്ട അവർ  വിദേശിയായ ഒരു ഭക്തനോട്‌ വിവാഹാഭ്യർത്ഥന നടത്തുകയും അദ്ദേഹം അത് നിരസിക്കുകയും ചെയ്തു തുടർന്ന് ഒരു വർഷത്തോളം അമ്മയുടെ ഒരു ഭക്തയുടെ ഗൃഹത്തിൽ സൗജന്യമായ് അവർ താമസിച്ചു. ആകാലയളവിൽ ഒന്നും അവർ ഇപ്പോൾ ആരോപിക്കുന്ന ഒരാരോപണവും ഉന്നയിച്ചിട്ടില്ല. പിന്നീട് അവർ മറ്റൊരാളെ വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്തു. 

ആശ്രമത്തിൽ ആരെയും നിർബന്ധിച്ച് പിടിച്ചു വയ്ക്കുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം ആണ് ഓരോരുത്തരും വന്നിരിക്കുന്നത്. ആശ്രമജീവിതം ഇഷ്ടമല്ലെങ്കിൽ ആർക്കും എപ്പോൾ വേണമെങ്കിലും പോകാം. ഇത് ആശ്രമവുമായ് ബന്ധമുള്ള എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. ആശ്രമത്തിൽ നീണ്ട 20 വർഷം ജീവിക്കുകയും, തന്റെ തന്നെ ദൗർബല്യങ്ങൾ മൂലം ആശ്രമത്തിൽ നിന്നും പോയി വീണ്ടുമൊരു 14 വർഷം കഴിഞ്ഞു ഈ നീണ്ട 34 വർഷത്തിൽ ഒരിക്കൽ പോലും ഉന്നയിക്കാത്ത കുറെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഉള്ള യുക്തിരാഹിത്യം ആർക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. 

ആശ്രമത്തെയും അമ്മയെയും കരിവാരി തേക്കുക എന്നത് പ്രധാന അജണ്ടയാക്കിയ ചില പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ചട്ടുകമായി പ്രവർത്തിക്കുന്നതിലൂടെ നേടിയെടുക്കാവുന്ന വൻ സാമ്പത്തിക ലക്ഷ്യങ്ങൾ ഗെയിലിനു ഉണ്ടാകാം,ഇപ്പോൾ  'കാലിക പ്രസക്തിയുള്ള' ലൈംഗിക ആരോപണം 34 വര്ഷങ്ങള്ക്ക് ശേഷം ഗെയിലിന്റെ കഥയിൽ കടന്നു വരുന്നതിന്റെ യുക്തി മറ്റൊന്നാവാൻ തരമില്ല.ആർക്കെതിരെയും യാതൊരു തെളിവും ആവശ്യമില്ലാതെ ഉന്നയിക്കാൻ കഴിയുന്നതും എറ്റവും ശക്തമായതുമായ ആരോപണമാണ് ലൈംഗീക ആരോപണം. ബുക്കിന്റെ നിർമിതിയിലും പ്രചരണത്തിലും  പുലർത്തിയ  കൃത്യമായ ആസൂത്രണം ഇതിനു പിന്നിലെ സംഘടിത ശ്രമങ്ങളെ തുറന്നു കാട്ടാൻ പര്യാപ്തമാണ്. അമ്മയുടെ കേരള പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ മൗദൂദിയൻ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ഒരു മലയാള  പത്രത്തിലൂടെ ഈ വാര്ത്ത പുറത്ത് വന്നതും ഇതിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്നു.

രമണ മഹർഷിയെക്കുറിച്ചു ഇല്ലാ കഥകൾ പാടി നടന്ന  വിദേശ ശിഷ്യരേക്കുറിച്ചും, വിവേകാനന്ദ സ്വാമിയേക്കുറിച്ച് അപവാദം പ്രചരിപ്പിച്ച സ്വദേശികളെക്കുറിച്ചും ഒക്കെ നാം കേട്ടിട്ടുണ്ട്. അവരെയോ യഥാർത്ഥഭക്തരെയൊ ഇതൊന്നും ബാധിക്കുന്നില്ല. അമ്മ എപ്പോഴത്തെയും പോലെ തന്റെയരികിൽ ദുഃഖ ഭാരവും പേറി വരുന്നവരെ ആശ്വസിപ്പിക്കുന്നു. ദർശനം നല്കുന്നു. കഴിഞ്ഞ വർഷം വന്നവരിലും എത്രയോ അധികം ആളുകളാണ് ഇന്നലെ കോഴിക്കോട് അമ്മയെ ദർശിക്കാൻ വന്നത്. അമ്മയെക്കുറിച്ചും  ആശ്രമത്തെക്കുറിച്ചും അറിയാൻ ആര്ക്കും ഒരു പ്രയാസവുമില്ല. തുറന്ന പുസ്തകം പോലെ അമ്മ നമുക്കിടയിൽ ജീവിക്കുന്നു..

Monday, February 10, 2014

'ജാതിക്കുമ്മി' എന്ന ഉണർത്തു പാട്ട്

പണ്ഡിറ്റ്‌ കെ.പി കറുപ്പൻ 
കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒരാളാണ് പണ്ഡിറ്റ്‌ കറുപ്പൻ എന്നത് നിസ്തർക്കമാണ്. അതുപോലെ തന്നെ നാരായണ ഗുരുവിന്റെ ജാതി നിർണയം, ചട്ടമ്പി സ്വാമിയുടെ വേദാധികാര നിരൂപണം, എന്നിവയെപ്പോലെ സാമൂഹ്യ നവോത്ഥാനത്തിന്റെ ഉണർത്തു പാട്ടായ് മുഴങ്ങിയ കൃതിയായിരുന്നു ജാതിക്കുമ്മി.

"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!"

എന്ന് 'ദുരവസ്ഥ'യിലൂടെ ആശാൻ ജാതിദുരിതത്തെ അവതരിപ്പിക്കുന്നതിനും ഒരു ദശാബ്ദം മുൻപ് പണ്ഡിറ്റ് കറുപ്പനാൽ വിരചിതമായ മഹത്തായ ഒരു കാവ്യശിൽപ്പമാണ് ജാതിക്കുമ്മി. അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനും മുൻപ് തന്നെ വാമോഴിയായ് ജനഹൃദയം 'ജാതിക്കുമ്മി'യെ ഏറ്റു വാങ്ങി. ഭാഷയിലെ ലാളിത്യവും ആശയത്തിലെ ഗാംഭീര്യവും ഈ കൃതിക്ക് മിഴിവേകി. ശങ്കരാചാര്യരും ചണ്ഡാളനും തമ്മിൽ കണ്ടുമുട്ടുന്ന പ്രസിദ്ധമായ കഥയെ ആണ് ജാതിക്കുമ്മിക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.

"ബ്രഹ്മത്തിൽ ആർക്ക് ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്"

എന്ന ആചാര്യരുടെ മനീഷാപഞ്ചകത്തിന്റെ സന്ദേശമാണ് ഈ കൃതിയിലും മുഖ്യമായും ചർച്ച ചെയ്യുന്നത്.ദുഷിച്ച സാമൂഹ്യ വ്യവസ്ഥക്ക് നേരെ പിടിച്ച ഒരു കണ്ണാടിയായിരുന്നു ജാതിക്കുമ്മി. ആ കാല ഘട്ടത്തിലെ ദുസ്ഥിതി ജാതിക്കുമ്മി ഇങ്ങനെ വെളിവാക്കുന്നു.

"മലയാളരാജ്യത്തെ ഹിന്തുക്കളിൽ
പലയാളുകളുമുണ്ടിസ്സാധുകളെ
വിലയാളുകളാക്കി വഴിയിൽ നടക്കുമ്പോൾ
വിലക്കിയകറ്റുന്നു യോഗപ്പെണ്ണേ!- എന്തു
കൊലക്കുടുക്കാണിതു ജ്ഞാനപ്പെണ്ണെ!"

വഴിനടക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ കഷ്ടപ്പെടുന്നവർക്കു വേണ്ടി ജാതിക്കുമ്മി സംവദിച്ചു.ആരെങ്കിലും അടിച്ചേൽപ്പിച്ച മേധാവിത്വം എന്നതിലുപരി മറ്റൊരു വശം കൂടി അനാവരണം ചെയ്യാൻ ശ്രമിക്കുന്നു.

"തീയ്യൻ കണക്കനെ കണ്ടെന്നാൽ
കയ്യോടെ ആട്ടിയകറ്റുന്നു,
അയ്യോ തടുക്കുവാൻ നായരില്ല, തന്റെ
കയ്യിലുമുണ്ടിതു യോഗപ്പെണ്ണേ!- അപ്പോൾ
വയ്യാതടുക്കുവാൻ ജ്ഞാനപ്പെണ്ണേ! 
കണക്കൻ പുലയനെ കണ്ടെന്നാൽ
കണക്കിൽ പുലമ്പിയകറ്റുന്നു
പിണക്കം വേണ്ടെന്നൊരു തിയ്യന്നുരക്കാമൊ?
വണങ്ങണ്ടെ കണക്കന്മാർ യോഗപ്പെണ്ണേ!- എന്തു
ഗുണം കെട്ടനാചാരം ജ്ഞാനപ്പെണ്ണേ!
പുലയൻ പറയനുമുള്ളാടനും
തലതല്ലിമരിക്കുന്നു തീണ്ടൽമൂലം,
ഫലമെന്താണിതുകൊണ്ടു ഹിന്തുവംശംകെട്ടു
ബലമില്ലാതാകുന്നു യോഗപ്പെണ്ണേ!- തീണ്ടൽ
നിലച്ചാലേ ഗുണമുള്ളൂ ജ്ഞാനപ്പെണ്ണേ!"

അവർണരും സവർണരുമായ വിവിധജാതികൾ തൊടീലും, തീണ്ടലും കാത്തു രക്ഷിക്കുവാൻ പെടുന്ന പെടാപ്പാടുകളെ കവി പരിഹസിക്കുന്നു.


അധപ്പതിച്ച ഈ സാമൂഹ്യ വ്യവസ്ഥയാണ് ഹിന്ദുമതത്തിന്റെ സത്ത എന്നും വൈദേശിക ആശയങ്ങളിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് കേരളത്തിൽ ഹൈന്ദവ നവോത്ഥാനം ഉണ്ടായത് എന്നുമുള്ള നിലപാടുകൾ ഇന്ന് കേരളത്തിൽ കാണാം. ഇടതു പക്ഷ ആശയങ്ങൾ ആണ് നവോത്ഥാനം വരാൻ കാരണം എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, മറ്റൊരു കൂട്ടർ വക്കം മൗലവിയുടെയും മറ്റും പേരുകള ഉദ്ധരിച്ച് ഇസ്ലാമിക തത്വ ചിന്തയാണ് ഹൈന്ദവ നവോത്ഥാനത്തിനു കാരണം എന്ന് പ്രചരിപ്പിക്കുന്നു. വേറെ ചിലവരാകട്ടെ അര്‍ണോസ് പാതിരിയുടെ കാൽക്കൽ നവോത്ഥാന ചരിത്രത്തെ സമർപ്പിക്കുന്നു. എന്നാൽ ജാതിയെ നിരാകരിക്കാൻ കേരളത്തിലെ പ്രമുഖ നേതാക്കളൊന്നും വൈദേശിക ആശയങ്ങളെയോ, ബുദ്ധ-ജൈന ദർശനങ്ങളെയോ ആശ്രയിച്ചില്ല എന്നത് വസ്തുതയാണ്.
ഹൈന്ദവ സംസ്കൃതിയുടെ ഗ്രന്ഥങ്ങളെ തന്നെ ഉദ്ധരിച്ച് ഇത്തരം അനാചാരങ്ങൾക്കെതിരെ അവർ പോരാടി. നാരായണ ഗുരുവും,അയ്യങ്കാളിയും, വൈകുണ്ഡ സ്വാമിയും , ചട്ടമ്പി സ്വാമിയും അടക്കമുള്ള നേതാക്കൾ ഹിന്ദുമതത്തിന്റെ ആശയങ്ങള ഈ ദുരാചാരങ്ങൾക്കെതിരാണെന്നു കണ്ടെത്തി പ്രചരിപ്പിച്ചു. ഇതുവരെ ജീവിക്കുകയും ആചരിക്കുകയും ചെയ്ത സംസ്കാരം ഉപേക്ഷിച്ച്, 'ബുദ്ധമതം' സ്വീകരിക്കാലോ വൈദേശിക ആശയങ്ങളിൽ ആശ്രയം തേടലൊ ആണ് ഒറ്റമൂലി എന്ന് കറുപ്പനും ചിന്തിച്ചില്ല.

"ആര്യപുരാതന ഹിന്ദുമത-
സാരങ്ങളൊക്കെപ്പരിശോധിച്ചാൽ
സാരമില്ല തീണ്ടലജ്ഞാനമൂർത്തിയെ-
ന്നാരും പറഞ്ഞിടും"

ആര്യ പുരാതന ഹിന്ദുമതം തീണ്ടലിനെ അംഗീകരിക്കുന്നില്ല എന്നത് കാര്യകാരണ സഹിതം പണ്ഡിറ്റ്‌ സമർത്ഥിക്കുന്നു.
ശ്രീരാമൻ അരയനായ ഗുഹനെ ആലിംഗനം ചെയ്തതും, ശിവൻ മധുരയിൽ മുക്കുവത്തിയായ ദേവിക്ക് പുടമുറി ചെയ്തതും , കാളിയരയത്തി വ്യാസനെ പെറ്റതും, സുബ്രഹ്മണ്യൻ കുറത്തിയെ വേട്ടതും അടങ്ങുന്ന പുരാണ സന്ദർഭങ്ങളെ കവി ചൂണ്ടിക്കാട്ടുന്നു.
കൂടാതെ
"ഭൂസുരപ്പൊയ്കയിൽ ചണ്ഡാളന്റെ
കാസാരത്തിങ്കലുമൊന്നുപോലെ
വാസരനായകബിംബമനുവേലം
ഭാസുരമാകുന്നു യോഗപ്പെണ്ണെ!- ഭേദ
വാസനയില്ലതിൽ ജ്ഞാനപ്പെണ്ണെ!"
എന്നിങ്ങനെ ചണ്ഡാളന്റെ കാസാരതതിലും ഭൂസുരൻറെ പൊയ്കയിലും ഭേദം കല്പ്പിക്കാതെ പ്രതിബിംബിക്കുന്ന സൂര്യനെ ഉദാഹരിച്ച് മനീഷാപഞ്ചകതിന്റെ ദർശനത്തെ മനോഹരമായി അവതരിപ്പിക്കുന്നു. നാൽക്കാലിയെ കാണുമ്പോൾ താണുവണങ്ങുന്നവർ തന്റെ സഹോദരരെ ജാതിയുടെ പേരിൽ അകറ്റി നിർത്തുന്നതിനെ പരിഹസിക്കുന്ന കവി അന്ത്യജൻ മതം മാറിയാൽ സ്വീകാര്യനാകുന്ന വിപര്യത്തെയും ചൂണ്ടിക്കാണിക്കുന്നു.
ഈ വിഷയത്തിൽ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ സ്മരണീയമാണ്.

"മലബാറിൽ ഞാൻ കണ്ടതിനേക്കാൾ ഏറ്റവും വലിയ വിഡ്‌ഢിത്തം ഇതിനുമുമ്പ്‌ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവർണ്ണർ നടക്കാറുള്ള തെരുവുകളിൽ പാവപ്പെട്ട പറയനു നടന്നുകൂടാ. പക്ഷേ മിശ്രമായ ഒരു ഇംഗ്ലീഷ്‌ നാമം, അല്ലെങ്കിൽ മുഹമ്മദീയ നാമം സ്വീകരിച്ചാൽ എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും."

ഇതേ കാര്യം ജാതിക്കുമ്മിയും മനോഹരമായി വരച്ചു കാണിക്കുന്നു.

"രാമായണങ്ങൾ പഠിച്ച തീയ്യൻ-
രാമനാർക്കും വഴിമാറിടേണം
തോമനായാലവൻ വഴിമാറിച്ചാകേണ്ട
കേമനായിപ്പോയി യോഗപ്പെണ്ണേ!- നോക്ക
റോമാ മാഹാത്മ്യങ്ങൾ ജ്ഞാനപ്പെണ്ണേ!"

"തൈലം മുതലായതശുദ്ധമായാൽ പൈലോത് തൊട്ടാലത് ശുദ്ധമാകും."
എന്ന് കരുതിയിരുന്ന ഒരു നികൃഷ്ട വ്യവസ്ഥിതി ഹിന്ദു മതത്തിൽ നിന്നും മതം മാറാൻ ജനങ്ങൾക്ക്‌ പ്രേരണയായി.

ഉത്തമ ഹിന്തു മത മതില-
ന്നുത്തമാംഗങ്ങളെന്നോതുന്നവർ,
ചിത്രവർണ്ണങ്ങളായിടുമപരാംഗ
വർത്തിലോകങ്ങളെ യോഗപ്പെണ്ണേ!- തെല്ലു
ശത്രുക്കളാക്കാമോ ജ്ഞാനപ്പെണ്ണേ!
എന്ന ചോദ്യശരം തൊടുക്കാനും പണ്ഡിറ്റ്‌ കറുപ്പൻ മറക്കുന്നില്ല.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഹിന്ദു സമൂഹത്തിലെ സഹോദരങ്ങളോടല്ല വേണ്ടത് മറിച്ച് മനസ്സിനെ ദുഷിപ്പിക്കുന്ന കാമം, ക്രോധം, അസൂയ മുതലായ ദുർഗ്ഗുണങ്ങളോടാണ് കാണിക്കേണ്ടത് എന്ന് കറുപ്പൻ ഉപദേശിക്കുന്നു.

പണ്ഡിറ്റ് കറുപ്പന്‍റെ നേതൃത്വത്തില്‍ 1913 ല്‍ എറണാകുളം കായല്‍പ്പരപ്പില്‍ വള്ളങ്ങള്‍ ചേര്‍ത്തു കെട്ടിയുണ്ടാക്കിയ വേദിയില്‍ നടന്ന കായല്‍ സമ്മേളനത്തിന് ഈ വര്‍ഷം നൂറു വയസ് തികയുകയാണ്. ശതാബ്ദി സംഗമത്തിലൂടെ കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ ഈ സുപ്രധാന അധ്യായത്തിന്‍റെ ഒാര്‍മ പുതുക്കുന്ന ഈ വേളയിൽ ജാതിക്കുശുമ്പും, ഉച്ചനീചത്വവും ഇല്ലാതെ ഒരുമയോടെ മുന്നോട്ടു നീങ്ങാൻ ജാതിക്കുമ്മി നമുക്ക് പകർന്നു തന്ന ഊർജ്ജം ഇനിയും നമ്മെ നയിക്കട്ടെ.
"ശക്തിപോരെങ്കിലും ഹിന്ദുമത-
സക്തിമുഴക്കുക കൊണ്ടിവണ്ണം
യുക്തി പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ-തീർത്തു
മുക്തിയരുളുക യോഗപ്പെണ്ണേ! -പരാ-
ശക്തി തുണയ്ക്കുക ജ്ഞാനപ്പെണ്ണേ!"




Friday, February 7, 2014

മാതംഗലീല



കൊട്ടിക്കേറുന്ന താളമേളങ്ങളിൽ 
ഹർഷ ഘോഷം മുഴക്കും പുരുഷാരം
കീർത്തി മുദ്രകൾ ചാർത്തി വിളങ്ങിന 
മാദംഗേന്ദ്രനെ വാഴ്ത്തി സ്തുതിക്കുന്നു.

രാജതുല്യം പ്രശോഭിപ്പു മോദമായ് 
തേവർക്കെറ്റം പ്രിയനിവനെന്നു ചൊല്ലുന്നു.
'ലീലയിൽ'* ചൊല്ലുമളവുകൾ കൃത്യമായ് 
ഹസ്തിതന്നിൽ തെളിഞ്ഞിരിക്കുന്നെന്നും 

"പഞ്ചവാദ്യം തുടങ്ങുന്ന മാത്രയിൽ 
ശൂർപ്പകർണങ്ങൾ താളം പിടിക്കുന്നു
ദേവദേവൻറെ കോലമതേറ്റുമ്പൊൾ
കോലോളം തലപ്പൊക്കമേറിടും നിശ്ചയം!

ഇന്നൊളമിക്കര കണ്ടതില്ലിത്രയും 
കെമനാകുന്നൊരു മാതംഗ വീരനെ
കേരളത്തിൻ യശ്ശസ്സുയർത്തീടുന്നു 
ഉത്തമാനാമിവൻ ചരിതങ്ങളൊക്കയും"

കെട്ടതില്ലീ സ്തുതീ ഗീതമോന്നുമേ.
കേൾവി കേട്ട കരീന്ദ്രൻ തന്നുടെ 
കർണരന്ധ്രങ്ങൾ ഭേദിച്ചിടുന്നൊരാ
കമ്പ-സ്ഫൊടകാദിയാൽ  സംഭ്രമിച്ചീടുന്നു.

മിത്ര ദേവന്റെ പൊന്നിൻ  തിടംമ്പേറ്റി
മധ്യാന്നം മഹാ മാതംഗമൊന്നിഹ 
പോരിനായി വന്നുനിൽക്കു മുൻപിലായ് 
വീണുപോകും വിവശനായെങ്കിലും 

അങ്കുശാഗ്രത്താൽ  കുത്തിത്തുളയ്ക്കുന്ന 
മാംസ വേദന തലപ്പൊക്കമേറ്റുന്നു.
കണ്ണുനീരാൽ കഴുകീ കവിൾത്തടം, 
ദേവവാഹനം ഭക്തിയാലെന്നപൊൽ 

ഛത്ര ചാമര രാജ ചിഹ്നങ്ങളും 
മന്ത്ര കീർത്തന വേദ ഘോഷങ്ങളും 
ഒത്തു മെല്ലെ നടന്നു പ്രദക്ഷിണം 
ചെയ്തു പശ്ചിമ ദ്വാരത്തിലെത്തവെ 

ക്ഷീണിതനായ് വീണൂ ഗജേശ്വരൻ 
ക്ഷോണീ ഹൃദന്തം പിളർക്കും കണക്കിനാ 
ദീനരോദനമുതിർക്കുന്ന നേരത്ത് 
തമ്മിൽ തമ്മിൽ പറയുന്നൂ മഹാജനം 

"ഭക്തി പരവശനായിട്ടു നമ്മുടെ 
കുട്ടി ശങ്കരൻ നമസ്കരിക്കുന്നു ഹാ 
അത്യത്ഭുതം ഭവാൻ നിൻ വൈഭവം 
ബുദ്ധിയില്ലാ മൃഗങ്ങൾക്കുമിവ്വിധം 
വ്യക്തമാവുമൊ ത്വത്പാദമഹാത്മ്യം ?"



'ലീല' - ഗജചികിത്സയും, ലക്ഷണവും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ  മാതംഗലീല

[ഉത്സവങ്ങളെയും പൂരങ്ങളേയും ഞാനും ഇഷ്ടപ്പെടുന്നു എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ സഹജീവിയോടുള്ള ക്രൂരതയ്ക്ക് ന്യായീകരണമല്ല. മനുഷ്യ മനസ്സിന്റെ വൈകല്യങ്ങൾ കോഴിപ്പോരും, കാളപ്പോരും, തലപ്പൊക്ക പന്തയങ്ങളുമായ് അവതരിക്കുന്നു. അവയ്ക്ക് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സംരക്ഷണം ലഭിക്കുന്നു.
സർവ്വ ജീവികളിലും നിറഞ്ഞിരിക്കുന്ന  ഈശ്വര ചൈതന്യത്തെക്കുറിച്ച് നാഴികക്ക് നാല്പ്പത് വട്ടം പ്രസംഗിക്കുന്ന ഒരു സംസ്കൃതിയിൽ വന്ന ഈ വൈപരിത്യത്തിൽ തോന്നിയ ദുഖമാണ് 'മാതംഗലീല']