Friday, February 7, 2014

മാതംഗലീല



കൊട്ടിക്കേറുന്ന താളമേളങ്ങളിൽ 
ഹർഷ ഘോഷം മുഴക്കും പുരുഷാരം
കീർത്തി മുദ്രകൾ ചാർത്തി വിളങ്ങിന 
മാദംഗേന്ദ്രനെ വാഴ്ത്തി സ്തുതിക്കുന്നു.

രാജതുല്യം പ്രശോഭിപ്പു മോദമായ് 
തേവർക്കെറ്റം പ്രിയനിവനെന്നു ചൊല്ലുന്നു.
'ലീലയിൽ'* ചൊല്ലുമളവുകൾ കൃത്യമായ് 
ഹസ്തിതന്നിൽ തെളിഞ്ഞിരിക്കുന്നെന്നും 

"പഞ്ചവാദ്യം തുടങ്ങുന്ന മാത്രയിൽ 
ശൂർപ്പകർണങ്ങൾ താളം പിടിക്കുന്നു
ദേവദേവൻറെ കോലമതേറ്റുമ്പൊൾ
കോലോളം തലപ്പൊക്കമേറിടും നിശ്ചയം!

ഇന്നൊളമിക്കര കണ്ടതില്ലിത്രയും 
കെമനാകുന്നൊരു മാതംഗ വീരനെ
കേരളത്തിൻ യശ്ശസ്സുയർത്തീടുന്നു 
ഉത്തമാനാമിവൻ ചരിതങ്ങളൊക്കയും"

കെട്ടതില്ലീ സ്തുതീ ഗീതമോന്നുമേ.
കേൾവി കേട്ട കരീന്ദ്രൻ തന്നുടെ 
കർണരന്ധ്രങ്ങൾ ഭേദിച്ചിടുന്നൊരാ
കമ്പ-സ്ഫൊടകാദിയാൽ  സംഭ്രമിച്ചീടുന്നു.

മിത്ര ദേവന്റെ പൊന്നിൻ  തിടംമ്പേറ്റി
മധ്യാന്നം മഹാ മാതംഗമൊന്നിഹ 
പോരിനായി വന്നുനിൽക്കു മുൻപിലായ് 
വീണുപോകും വിവശനായെങ്കിലും 

അങ്കുശാഗ്രത്താൽ  കുത്തിത്തുളയ്ക്കുന്ന 
മാംസ വേദന തലപ്പൊക്കമേറ്റുന്നു.
കണ്ണുനീരാൽ കഴുകീ കവിൾത്തടം, 
ദേവവാഹനം ഭക്തിയാലെന്നപൊൽ 

ഛത്ര ചാമര രാജ ചിഹ്നങ്ങളും 
മന്ത്ര കീർത്തന വേദ ഘോഷങ്ങളും 
ഒത്തു മെല്ലെ നടന്നു പ്രദക്ഷിണം 
ചെയ്തു പശ്ചിമ ദ്വാരത്തിലെത്തവെ 

ക്ഷീണിതനായ് വീണൂ ഗജേശ്വരൻ 
ക്ഷോണീ ഹൃദന്തം പിളർക്കും കണക്കിനാ 
ദീനരോദനമുതിർക്കുന്ന നേരത്ത് 
തമ്മിൽ തമ്മിൽ പറയുന്നൂ മഹാജനം 

"ഭക്തി പരവശനായിട്ടു നമ്മുടെ 
കുട്ടി ശങ്കരൻ നമസ്കരിക്കുന്നു ഹാ 
അത്യത്ഭുതം ഭവാൻ നിൻ വൈഭവം 
ബുദ്ധിയില്ലാ മൃഗങ്ങൾക്കുമിവ്വിധം 
വ്യക്തമാവുമൊ ത്വത്പാദമഹാത്മ്യം ?"



'ലീല' - ഗജചികിത്സയും, ലക്ഷണവും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ  മാതംഗലീല

[ഉത്സവങ്ങളെയും പൂരങ്ങളേയും ഞാനും ഇഷ്ടപ്പെടുന്നു എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ സഹജീവിയോടുള്ള ക്രൂരതയ്ക്ക് ന്യായീകരണമല്ല. മനുഷ്യ മനസ്സിന്റെ വൈകല്യങ്ങൾ കോഴിപ്പോരും, കാളപ്പോരും, തലപ്പൊക്ക പന്തയങ്ങളുമായ് അവതരിക്കുന്നു. അവയ്ക്ക് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സംരക്ഷണം ലഭിക്കുന്നു.
സർവ്വ ജീവികളിലും നിറഞ്ഞിരിക്കുന്ന  ഈശ്വര ചൈതന്യത്തെക്കുറിച്ച് നാഴികക്ക് നാല്പ്പത് വട്ടം പ്രസംഗിക്കുന്ന ഒരു സംസ്കൃതിയിൽ വന്ന ഈ വൈപരിത്യത്തിൽ തോന്നിയ ദുഖമാണ് 'മാതംഗലീല']









No comments:

Post a Comment